
തിരുവനന്തപുരം: കോവളത്തിന് സമീപം കടലിനടിയിൽ കണ്ടെയ്നർ കണ്ടെത്തി. കഴിഞ്ഞ മേയ് 25ന് കടലിൽ മുങ്ങിയ ചരക്കുകപ്പൽ എംഎസ്‌സി എൽസ–3യിലെ കണ്ടെയ്നർ ഭാഗമാണ് കണ്ടെത്തിയത്. കപ്പൽ അപകടത്തിന് ശേഷം കടലിനടിയിൽ നിന്നുള്ള ആദ്യത്തെ കണ്ടെത്തലാണിത്. തിരുവനന്തപുരം ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് സംഘവും കൊച്ചിയിൽ നിന്നുള്ള സ്കൂബ ഡൈവേഴ്സ് സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്.
കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് കടലിനടിയിലെ കണ്ടെയ്നർ സംബന്ധിച്ച് അധികൃതർക്ക് വിവരം നൽകിയത്. ഇവർ നൽകിയ സൂചനയെ തുടർന്നാണ് രണ്ടുദിവസമായി നടത്തിയ തിരച്ചിലിൽ കണ്ടെയ്നർ ഭാഗം കണ്ടെത്തിയത്. ‘മുക്കംമല’യുടെ ഭാഗമായി കടലിനടിയിലേക്കുള്ള പാറപ്പാരുകൾക്കിടയിൽ മണ്ണിനടിയിലാണ് കണ്ടെയ്നർ ഭാഗം കുടുങ്ങിക്കിടക്കുന്നത്. വിദഗ്ധ പരിശോധനകൾക്ക് ശേഷം ഭാഗം കരയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.








